തിരുവനന്തപുരം: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടിയെ പൊള്ളലേൽപ്പിച്ച് സഹപാഠി. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെയാണ് പൊള്ളലേൽപ്പിച്ചത്. ഒപ്പം താമസിച്ചിരുന്ന ആന്ധ്രാ സ്വദേശിനി തന്നെയായ പെൺകുട്ടിയാണ് ആക്രമിച്ചത്.
ഈ മാസം 18നാണ് സംഭവം നടന്നത്. തുടക്കത്തിൽ പരാതി നൽകാൻ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ പെൺകുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളൽ കണ്ട് ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്ന് പെൺകുട്ടി കോളജിൽ എത്തി പരാതി നൽകുകയായിരുന്നു.
നാട്ടിൽ നിന്നും ബന്ധുക്കൾക്കൊപ്പം ആണ് പെൺകുട്ടി പരാതി നൽകാൻ എത്തിയത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പരാതിയെ തുടർന്ന് കോളജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ബിഎസ് സി അഗ്രികൾച്ചർ കോഴ്സിലെ അവസാന വർഷ വിദ്യാർഥിനികളാണ് ഇരുവരും. മറ്റൊരാളുടെ കൂടി സഹായത്തോടെയായിരുന്നു ആക്രമണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.
