തിരുവനന്തപുരം: ചിന്നക്കനാലിൽനിന്ന് കാടുമാറ്റിയ അരിക്കൊമ്പൻ കാട്ടിൽ വിലസുമ്പോൾ നാട്ടിൽ അരിക്കൊമ്പന് വേണ്ടി പണപിരിവ് നടത്തുന്നു.അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കാമെന്ന് പറഞ്ഞ് ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി.

ഇതിനോടകം എട്ട് ലക്ഷത്തോളം പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ഗ്രുപ്പിലെ സന്ദേശത്തിൽ പറയുന്നത്. അരിക്കൊമ്പന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ട ഗ്രൂപ്പിലെ ചിലരാണ് പൊലീസിൽ പരാതി നൽകിയത്.

‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്സാപ്പ് ഗ്രൂപ്പിന് പുറമേ 14 ജില്ലകളിലും സമാനപേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും അരിക്കൊമ്പന് വേണ്ടി പണം വന്നിട്ടുണ്ട്.ഗ്രൂപ്പ് നിയന്ത്രിക്കുന്നത് സിറാജ് ലാൽ എന്നയാളും സാറാ ജേക്കബ് എന്ന എൻആർഐ വനിതയുമാണ്.
