പാലക്കാട്: കയ്യില്‍ ചില്ലറ ഇല്ലെന്നുള്ള ആശങ്കയില്‍ ഇനി ബസില്‍ യാത്ര ചെയ്യേണ്ട. ഡിജിറ്റല്‍ പേയ്മെന്‍റ് സിസ്റ്റം മുഖേന പണം നിക്ഷേപിച്ചാല്‍ ടിക്കറ്റ് ഇങ്ങ് കയ്യിലെത്തും. ജില്ലയില്‍ സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനം തുടങ്ങി.
ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഈസ് പേ, ഈസി ജേണി പദ്ധതി സ്വകാര്യ ബസുകളില്‍ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 84 ബസുകളിലാണ് സംവിധാനം ഒരുക്കുന്നത്. പിന്നീട് സംസ്ഥാനത്തെ 1000 ബസുകളില്‍ വ്യാപിപ്പിക്കും. ഗൂഗ്ള്‍ പേ വഴിയും എ.ടിഎം കാര്‍ഡ് വഴിയും ബസ് ചാര്‍ജ് നല്‍കാനാവും. നിലവിലുള്ള സമ്പ്രദായപ്രകാരമുള്ള കറന്‍സിയും ആവശ്യക്കാര്‍ക്ക് നല്‍കാം.
കൊച്ചിയിലെ ഐ.ടി സ്റ്റാർട്ട്അപ്പായ ഗ്രാൻഡ് ലേഡിയുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ജി.എൽ പോൾ എന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുക.
