തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ.ഇന്നലെ രാത്രിയോടെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.
അതേസമയം ഇക്കാര്യത്തിൽ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്.അക്രമിയുടെതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയത്. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.
രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു.
