തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം ആർക്കെന്ന രാഷ്ട്രീയ തർക്കം നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/D6Y3041R0Qn3CgwPpnE1fL

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് 2015 ഡിസംബറിൽ വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിട്ടത്. വിഴിഞ്ഞം പദ്ധതിയുടെ നാൾവഴികൾ ഓർമിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടി സർക്കാരിനെ മുഖ്യമന്ത്രി പരാമർശിച്ചില്ല.

2006ൽ എൽഡിഎഫ് സർക്കാരാണ് വിഴിഞ്ഞത്തിന് കേന്ദ്രാനുമതി നേടിയെടുക്കാൻ ശ്രമം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2007 ജൂലൈ 31ന് ടെൻഡർ ക്ഷണിച്ചു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് പദ്ധതിക്ക് അനുമതി നിഷേധിച്ചതായി പറഞ്ഞ മുഖ്യമന്ത്രി, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയേയും മുൻ മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും അഭിനന്ദിച്ചു. വിഴിഞ്ഞം പോർട്ട് ചെയർമാൻ കരൺ അദാനി ഉമ്മൻചാണ്ടിയുടെ സേവനങ്ങളെ അനുസ്മരിച്ചു.

അദാനി ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് പല തടസങ്ങൾക്കിടയിലും പദ്ധതി യാഥാർഥ്യമാകാൻ കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാലത്തെ സ്വ‌പ്നം യാഥാർഥ്യമാക്കാൻ പിന്തുണ നൽകിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. തുറമുഖങ്ങൾ സാമ്പത്തിക വികസനത്തിന് ഏറ്റവും വലിയ ചാലക ശക്തിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകചരിത്രം തന്നെ വ്യക്തമാക്കുന്ന കാര്യമാണത്.

വിഴിഞ്ഞം യാഥാർഥ്യമാകുമ്പോൾ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. രാജ്യത്തിന് തന്നെ അഭിമാനമുഹൂർത്തമാണിത്. ലോകഭൂപടത്തിൽ ഇന്ത്യ വിഴിഞ്ഞത്തിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞത് യാഥാർഥ്യമായിരിക്കുന്നത്. മദർഷിപ്പുകൾ ഇങ്ങോട്ടേക്കു ധാരാളമായി വരും. ലോകത്തെ വലിയ കപ്പലുകൾക്കു ബെർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറും. ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇതോടെ ആരംഭിക്കുകയാണ്. പോർട്ടുകളുടെ പോർട്ട് എന്നു പറയാവുന്ന വിധത്തിൽ മദർപോർട്ട് എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലേക്കു വിഴിഞ്ഞം മാറുകയാണ്.

രണ്ടും മൂന്നും നാലും ഘട്ടം പൂർത്തിയാകുമ്പോൾ 2045ൽ സുസജ്ജമായ വിശാല തുറമുഖമായി മാറുമെന്നാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ, 17 വർഷം മുൻപ് തന്നെ അതിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 2028ഓടെ സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറുമെന്നത് സന്തോഷകരമാണ്.

10,000 കോടി രൂപയുടെ നിക്ഷേപത്തിനു വഴിവച്ചുകൊണ്ടാണ് ഈ വികസനം സാധ്യമാകുന്നത്. അയൽരാജ്യങ്ങൾക്കു കൂടി ഉതകുന്നതാണ് ഈ വലിയ തുറമുഖത്തിന്റെ സാന്നിധ്യം. 2028ൽ സമ്പൂർണ തുറമുഖമാകുന്ന തരത്തിൽ നീക്കങ്ങൾ നടത്താനുള്ള കരാർ ഒപ്പിടാൻ പോകുകയാണ്. ഇത്തരം കാര്യങ്ങളിൽ അദാനി ഗ്രൂപ്പ് പൂർണമായി സഹകരിക്കാൻ തയാറായിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കാൻ മുൻകൈ എടുത്ത കരൺ അദാനിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *