കാല്‍പന്ത് കളിക്ക് ഏറെ പ്രസിദ്ധമാണ് മലപ്പുറം. അഖിലേന്ത്യാ സെവൻസ് ഫുടബോളിന്റെ മിക്ക സീസണുകള്‍ക്കും തുടക്കം കുറിക്കുന്നത് മലപ്പുറത്തിന്റെ മണ്ണില്‍ നിന്നാണ്. അത്തരത്തിലുള്ള ഒരു ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിനിടയില്‍ യുവാവ് നടത്തിയ കമന്ററി ഏറെ വൈറലായിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവൻ ജനങ്ങളും ജാതി മത വ്യത്യസമില്ലാതെ ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കണമെന്നാണ് യുവാവ് കമന്ററിയിലൂടെ പറയുന്നത്.

കമന്ററിയുടെ പൂർണരൂപം

അധർമത്തിന്റെ പാകിസ്ഥാനികള്‍ അറിയുക. മറക്കില്ല, പൊറുക്കില്ല ഈ ദുനിയാവിലൊരിക്കലും ആ കൊടും ക്രൂരതയുടെ ചോരപ്പാടുകള്‍. ഇത് ഇന്ത്യയാണ്. പാപ മോചനത്തിന്റെ നിർവൃതി തേടി അയ്യപ്പന്റെ തിരുനടയിലേക്ക് മല ചവിട്ടാൻ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസല്‍മാന്റെ ഇന്ത്യ.

പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന ഹൈന്ദവന്റെ ഇന്ത്യ. മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ ക്രിസ്മസ് രാവുകളില്‍, നക്ഷത്രങ്ങള്‍ പൂക്കുന്ന പുല്‍ക്കൂടൊരുക്കുന്ന, ഹൈന്ദവന്റെയും മുസല്‍മാന്റെയും ഇന്ത്യ. ഈ ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിച്ച്‌, പാകിസ്ഥാൻ ഭീകരർ കൊന്നു തള്ളിയ അനേകം അമ്മമാരുടെയും, അനേകം സഹോദരന്മാരുടെയും, അനേകം കുഞ്ഞു പൈതലുകളുടെയും, മാതൃരാജ്യത്തിനായി ചോര പകുത്തുനല്‍കിയ വീരമൃത്യു വരിച്ച അനേകം വീര ജവാന്മാരുടെയും ഓർമകളുടെ ഓളങ്ങളിലേക്ക് ഒരായിരം സ്‌നേഹപ്പൂക്കള്‍ സമർപ്പിച്ചുകൊണ്ട് ഈ ടൂർണമെന്റിന്റെ ഫൈനല്‍ പോരാട്ടത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുകയാണ്.

‘ദി നേഷൻ ഓഫ് യൂണിറ്റി’ എന്ന ബാനർ പിടിച്ചിരിക്കുന്നതും വിഡിയോയിലുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം മറ്റ് സോഷ്യല്‍ മീഡിയകളിലും വൈറലായിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *