മത്സ്യവില ഉയർന്ന തോതിൽ തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. ഇത്തവണ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനമാണുള്ളത്. ഇന്ന് അർധരാത്രി ആരംഭിക്കുന്ന നിരോധനം ജൂലൈ 31 രാത്രി 12ന് അവസാനിക്കും. ജില്ലാ ഭരണകൂടത്തിൻ്റെ കർശന നിർദേശത്തെത്തുടർന്ന് ഇതരസംസ്ഥാന മീൻപിടിത്ത ബോട്ടുകൾ ഞായറാഴ്ച തീരം വിട്ടു. നിയന്ത്രണം അറിയാത്ത ബോട്ടുകൾക്ക് ഇന്ന് നിർദേശം അറിയിക്കും.

ചെറുവള്ളങ്ങളിലും ഇൻബോർഡ് വള്ളത്തിലും മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് ഈ സമയം കടലിൽ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയുണ്ട്. ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ. ബോട്ടുകൾ മത്സ്യബന്ധനത്തിന് പോയാൽ കർശന നടപടിയുണ്ടാകും. തീവ്ര പ്രകാശമുള്ള ബൾബുകൾ ഉപയോഗിച്ചുള്ള ലൈറ്റ് ഫിഷിങ് രീതിക്കെതിരെയും കർശന നടപടിയുണ്ട്.

ട്രോളിങ് നിരോധനത്തിൻ്റെ ഭാഗമായി എല്ലാ ജില്ലയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ട്രോളിങ് ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ് നടപടികൾക്കുമായി രണ്ട് സ്വകാര്യ ബോട്ടുകളും മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. തീരരക്ഷസേനയുടെ കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനായുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *