കൊച്ചി: കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ, തോമസ് ഐസക്കിനു വീണ്ടും ഇഡി നോട്ടിസ്. ഈ മാസം ഏഴിനു കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡി നോട്ടിസ് അയച്ചിരിക്കുന്നത്.

എല്ലാ രേഖകളുമായി ഈ മാസം 12ന് ഹാജരാകാനാണ് അദ്ദേഹത്തിനു നിർദേശം. എന്നാൽ ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ഇഡി നോട്ടിസ് നിയമവിരുദ്ധമാണ് എന്നുമാണ് ഐസക്കിന്റെ നിലപാട്.

കേസ് ഇനി പരിഗണിക്കുന്ന മാർച്ച് ഏഴിന് കിഫ്ബിയുടെയും ഐസക്കിന്റെയും ഹർജികൾ വീണ്ടും പരിഗണിക്കുമെന്ന് ഫെബ്രുവരി 19ന് ജസ്റ്റ‌ിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇഡി നൽകിയ സമൻസിൽ ഹാജരാകാമെന്നു കിഫ്ബി അറിയിച്ച സാഹചര്യത്തിൽ തോമസ് ഐസക്കിനയച്ച സമൻസിന്റെ കാര്യം പിന്നീടു തീരുമാനിക്കാം എന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. ഇതനുസരിച്ച് കിഫ്ബി ഡിജിഎം, മാനേജർ എന്നിവർ ഫെബ്രുവരി 27, 28 തീയതികളിൽ ഇഡിക്കു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഏതു കാരണത്താലാണു തനിക്കു സമൻസ് തരുന്നതെന്ന കാര്യം ഇഡി വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം. 2021ൽ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനുശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറുപടി പറയാൻ കഴിയില്ല. അതുവരെയുള്ള കാര്യങ്ങൾ ഇഡിക്കു സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ മസാല ബോണ്ട് ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐസക്കിനു കൂടുതൽ അറിയാമെന്ന് ഇഡിയും വാദിക്കുന്നു. അദ്ദേഹത്തെ ഇപ്പോൾ അറസ്‌റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്യുക മാത്രമേയുള്ളൂവന്നും ഇഡി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed