പാലക്കാട്: ജില്ലാ ആശുപത്രി വളപ്പിൽ വീണ്ടും തെരുവുനായുടെ പരാക്രമം. മകന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ വയോധികന് നേരെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവുനായുടെ ക്രൂരമായ ആക്രമണം. തേങ്കുറിശ്ശി എളമന്നം സ്വദേശി ആറുമുഖനാണ് (68) നായയുടെ കടിയേറ്റ് ചികിത്സ തേടിയത്.

മകൻ ആനന്ദിന്റെ കാലിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായാണ് ആറുമുഖൻ ആശുപത്രിയിൽ എത്തിയത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ ശേഷം, ഡോക്ടർ കുറിച്ച മരുന്നുകൾ വാങ്ങാനായി ഫാർമസിയിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. ഈ സമയം ആശുപത്രി വരാന്തയിലൂടെ ഓടിയെത്തിയ തെരുവുനായ ചാടിവീണ് ആറുമുഖനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ആറുമുഖന്റെ ഇടതുകാലിലെ തുടയിൽ ആഴത്തിൽ കടിയേറ്റു. ഇയാളുടെ വസ്ത്രങ്ങളും നായ കടിച്ചു കീറി. ബഹളം കേട്ടെത്തിയ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് നായയെ ഓടിച്ചത്. തുടർന്ന് ജീവനക്കാർ ആറുമുഖന് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി ആവശ്യമായ കുത്തിവെപ്പും തുടർചികിത്സയും നൽകി.ആഴത്തിൽ മുറിവേറ്റതിനാൽ വരും ദിവസങ്ങളിലും തുടർചികിത്സ ആവശ്യമാണ്. ആശുപത്രി പരിസരത്തും റോഡരികിലും തെരുവുനായ്ക്കളുടെ എണ്ണം കൂടിയിട്ടും നടപടി ഇല്ലാത്തത് പ്രതിഷേധം ഉയർത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *