വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ എസ്എഫ്ഐ വിദ്യാർത്ഥി സംഘം റാഗിങ്ങിന് വിധേയമാക്കി മരണത്തിലേക്ക് തള്ളിവിട്ടിട്ട് ഒരു വർഷം തികയുന്നു. നാളെയാണ് സിദ്ധാർത്ഥൻ്റെ മരണത്തിന് ഒരാണ്ട് തികയുന്നത്. കോളേജുകളിൽ ഇപ്പോഴും റാഗിംഗ് തുടരുകയാണ്. ശക്തമായ നടപടികളെടുക്കാതെ കൈയ്യും കെട്ടി നോക്കിനിൽക്കുകയാണ് സർക്കാർ.

2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ മരണപ്പെട്ടത്. ഇതിനെ തുടർന്ന് 17 വിദ്യാർഥികളെ സർവകലാശാലയിലെ ആൻറി റാഗിംഗ് കമ്മിറ്റി മൂന്നുവർഷത്തേക്ക് കോളേജിൽ നിന്ന് നീക്കി. വിസിയെയും പുറത്താക്കി. കോളേജിന്റെ ഡീനിനേയും, ഹോസ്റ്റൽ അസിസ്റ്റൻറ് വാർഡനേയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

അന്വേഷണത്തിന് റിട്ടയേഡ് ജസ്റ്റിസ് ഹരിന്ദ്രനാഥനെ നിയോഗിച്ചു. അദ്ദേഹം മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചു. ചാൻസലർ എന്ന നിലയിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻകൈയെടുത്താണ് ഈ നടപടികൾ കൈകൊണ്ടത്. പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിക്കാനും പരീക്ഷ എഴുതാൻ അനുവദിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കോടതി ഉത്തരവിനെതിരെ സർവ്വകലാശാല അപ്പീൽ നൽകാൻ തയ്യാറായില്ലെങ്കിലും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ നൽകിയ അപ്പീലിനെ തുടർന്ന് ഹൈക്കോടതിയുടെ ഡിവിഷൻബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത് കൊണ്ട് പ്രതികളായ വിദ്യാർത്ഥികൾക്ക് പഠനം തുടരാനായിട്ടില്ല.

മകൻ നഷ്‌ടപ്പെട്ട മാതാപിതാക്കൾ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. ഉന്നത സിപിഎം നേതാക്കൾ ഇടപെട്ടാണ് എസ്എഫ്ഐക്കാരായ പ്രതികളെ സംരക്ഷിച്ചത്.

നൂറോളം വിദ്യാർത്ഥികളുടെ മുന്നിൽ വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിച്ച് വെള്ളം പോലും കുടിക്കാൻ നൽകാതെ മൂന്ന് ദിവസം പീഡിപ്പിച്ചാണ് സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയത്. ദേഹമാസകലം 19 ഗുരുതരമുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. സിദ്ധാർത്ഥന്റെ വയറ്റിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.

എസ്എഫ്ഐയുടെ പിൻബലത്തിൽ വിദ്യാർത്ഥി നേതാക്കളുടെ നേതൃത്വത്തിൽ നഗ്നനാക്കി മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നാണ് വിവരം. പോലീസ് എത്തുന്നതിനു മുമ്പ് തന്നെ മൃതദേഹം അഴിച്ചു മാറ്റിയിരുന്നു. ഡോക്ടർമാരായ വിദ്യാർത്ഥികൾക്ക് മരണം ബോധ്യപ്പെട്ടിട്ടും അടിയന്തര ചികിത്സയിയ്ക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോളേജിലെ ഒരു വിദ്യാർഥി ക്രൂരമായ റാഗിങ്ങിന് വിധേയമായി മരണപെട്ടതായി അറിഞ്ഞിട്ടും വിസിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ പ്രൊമോഷനുകൾ നൽകാനുള്ള സെലെക്ഷൻ കമ്മിറ്റികൾ അന്ന് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

അവധി ദിവസം വീട്ടിലേയ്ക്ക് മടങ്ങിയ സിദ്ധാർത്ഥനെ ഹോസ്റ്റലിലേക്ക് മടക്കി വിളിച്ചാണ് ക്രൂരമായി റാഗ് ചെയ്തത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെട്ടിരുന്നു. സ്വയബോധമില്ലാതെയാണ് കൊലപാതകം നടത്തിയാതെന്നാണ് അറിയുന്നത്.

സിദ്ധാർത്ഥിന്റെറെ വിയോഗത്തിന് ഒരു വർഷം തികയുമ്പോൾ കോട്ടയത്ത് വീണ്ടും ക്രൂരമായ റാഗിംഗ് ആവർത്തിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായെങ്കിലും, ഇതിലും ക്രൂര മർദ്ദനത്തിനായിരുന്നു സിദ്ധാർഥൻ ഇരയായത്.

കുസാറ്റിൽ നടന്ന സംഗീത നിശയിൽ മരണപ്പെട്ട നാലു വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറായ സർക്കാർ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും നിർദ്ദേശങ്ങൾ ഉണ്ടായിട്ടുപോലും സാമ്പത്തിക സഹായം നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല.

പ്രാഥമികമായി ഏഴ് ലക്ഷം രൂപ സിദ്ധാർത്ഥൻ്റെ കുടുംബത്തിന് നൽകാൻ ദേശീയകമ്മീഷൻ ആവശ്യപ്പെട്ടിട്ടും, സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷണത്തിലായതുകൊണ്ട് സാമ്പത്തിക സഹായം നൽകാനാവില്ലെന്ന വിചിത്രമായ ന്യായമാണ് സർക്കാരിന്റേത്.

പുതുതായി അധികാരമേറ്റ ഗവർണറെ നേരിൽ കണ്ട് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശും, അമ്മ ഷീബയും. പുറത്താക്കപ്പെട്ട വിദ്യാർഥികൾ തുടർപഠനത്തിനുള്ള അനുമതിക്ക് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed