ഐപിഎൽ ചരിത്രത്തിൽ എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും നീളം കൂടിയ ഓവറുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ഷാർദുൽ താക്കൂർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 11 പന്തുകളാണ് ഷാർദുൽ എറിഞ്ഞത്. ഐപിഎല്ലിൽ മുമ്പ് മുഹമ്മദ് സിറാജും ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം തുഷാർ ദേശ്പാണ്ഡെയും ഓവറിൽ 11 പന്തുകൾ എറിഞ്ഞിട്ടുണ്ട്.

സംഭവബഹുലമായിരുന്നു ഷാർദുലിന്റെ ഓവർ. ആദ്യ അഞ്ച് പന്തുകളും വൈഡ് എറിഞ്ഞാണ് ഷാർദുൽ തുടങ്ങിയത്. മുമ്പ് മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് താരമായി മുഹമ്മദ് സിറാജ് പന്തെറിയുമ്പോഴും അഞ്ച് വൈഡുകൾ തുടർച്ചായി വന്നു. എന്നാൽ ഇത് ഓവറിന്റെ മുന്നാം പന്തിലായിരുന്നു.
അഞ്ച് വൈഡിന് ശേഷം ഷാർദുലിന്റെ പന്തിൽ രണ്ട് സിംഗിളുകൾ വന്നു. മൂന്നാം പന്തിൽ റൺസ് നേടാൻ കൊൽക്കത്ത താരങ്ങൾക്ക് കഴിഞ്ഞില്ല. പിന്നീട് ഒരു ഫോറും ഒരു ഡബിളും പിറന്നു. അവസാന പന്തിൽ ഷാർദുലിന്റെ ഫുൾഡോസിൽ ബാറ്റുവെച്ച കൊൽക്കത്ത നായകൻ അജിൻക്യ രഹാനെയ്ക്ക് പിഴച്ചു.

നിക്കോളാസ് പുരാന്റെ കൈകളിൽ പന്ത് അടിച്ചുകൊടുത്ത് രഹാനെ പുറത്തായി. അങ്ങനെ ഒരോവറിൽ 11 പന്തെറിഞ്ഞ് 13 റൺസ് വിട്ടുകൊടുത്ത് 61 റൺസുമായി ക്രീസിലുണ്ടായിരുന്ന കൊൽക്കത്ത നായകന്റെ വിക്കറ്റ് ഷാർദുൽ താക്കൂർ സ്വന്തമാക്കി.

There is no ads to display, Please add some