മഴ ശക്തമായതോടെ കാസർകോട് ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. കാവുഗോളി, കസബ, പള്ളിക്കര കടപ്പുറങ്ങളിലാണ് കലാക്രമണം രൂക്ഷമായത്. കാവുഗോളിയിൽ റോഡ് വരെ കടലെടുത്തു. ഇതോടെ തീരദേശവാസികളുടെ ഗതാഗത സൗകര്യവും സ്വൈരജീവിതവും പ്രതിസന്ധിയിലായി.
കസബയിലും തീരദേശവാസികൾ ഭീഷണിയിലാണ്. പള്ളിക്കരയിൽ വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും കടലെടുത്തു. വൈദ്യുതി പോസ്റ്റുകൾ അധികൃതർ പുനസ്ഥാപിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ശുദ്ധജല വിതരണം താറുമാറായിരിക്കുകയാണ്.
കടൽഭിത്തിനിർമ്മാണം ഉൾപ്പെടെയുള്ള ശാശ്വത പരിഹാരങ്ങൾ വൈകുന്നതിൽ പ്രാദേശികവാസികൾ വലിയ പ്രതിഷേധത്തിലാണ്. തീരദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രദേശത്ത് സന്ദർശനം നടത്തി.

