വരുന്ന ടി-20 ലോകകപ്പ് ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ഐപിഎലിലെ തകർപ്പൻ ഫോമാണ് തുണയായത്. ടീമിൽ ഉൾപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന റിങ്കു സിംഗ് റിസർവ് പട്ടികയിലാണ്.

രോഹിത് ശർമ് നായകനായ ടീമിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാൾ, ശിവം ദുബെ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവരും ടീമിൽ ഇടം നേടി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസർമാർ. റിങ്കു സിംഗിനൊപ്പം ശുഭ്മൻ ഗിൽ, ഖലീൽ അഹ്മദ്, ആവേശ് ഖാൻ എന്നിവരാണ് ട്രാവലിങ് റിസർവ് പട്ടികയിലുള്ളത്.
ശ്രീശാന്തിനു ശേഷം ലോകകപ്പ് ടീമിൽ ഇടം നേടുന്ന സഞ്ജുവിന് ഫൈനൽ ഇലവനിൽ സ്ഥാനം ലഭിക്കാനിടയില്ല. ജയ്സ്വാൾ പ്രധാന ടീമിൽ ഉള്ളതിനാൽ താരം രോഹിത് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്യുമെന്നതിനാൽ കോലി മൂന്നാം നമ്പറിലാവും കളിക്കുക. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെയാവും മറ്റ് ബാറ്റർമാർ. അതുകൊണ്ട് തന്നെ അപ്രധാനമായ ചില മത്സരങ്ങളിൽ മാത്രമേ സഞ്ജു കളിക്കാനിടയുള്ളൂ.
