കാറിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കുകയും വാഹനവുമായി പൊതുനിരത്തിൽ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസൻസിന് ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എൻഫോഴ്മെന്റ് ആർ.ടി.ഒ.ആണ് യുട്യൂബർ സഞ്ജു ടെക്കിക്കെതിരേ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉൾപ്പെടെ നിർദേശിച്ചിരുന്നു.
അറിവിലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കില്ലെന്നുമെല്ലാമായിരുന്നു സഞ്ജു നൽകിയ വിശദീകരണം. എന്നാൽ, ഹൈക്കോടതി ഉൾപ്പെടെ ഈ കേസിൽ ഇടപെടുകയും ഇത്തരം കേസുകളിൽ യാതൊരു ഇളവും നൽകേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് പോകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.
മോട്ടോർ വാഹനവകുപ്പ് ആജീവനാന്തമാണ് ലൈസൻസ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയിൽ അപ്പീൽ നൽകാനുള്ള സാധ്യത അവശേഷിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ കോടതിയിൽ പോയി റദ്ദാക്കൽ കാലവധിയിൽ ഇളവ് തേടാനുള്ള സാധ്യതയുണ്ട്. നിലവിലെ നടപടി അനുസരിച്ച് ലൈസൻസ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്.നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസമാണ് ഒരുവർഷത്തേക്ക് റദ്ദാക്കിയത്.
സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്നാണ് ഇക്കാര്യത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രതികരിച്ചത്. ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാൻ വരാത്തവിധത്തിലുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം മുമ്പുപറഞ്ഞിരുന്നു. പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്. വീട്ടിൽ സ്വിമ്മിങ് പൂൾ പണിയണം. ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു.