തിരുവനന്തപുരം: കോവളത്ത് അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച് ഒരു മാസം തികയുന്ന ദിവസം ഭര്‍ത്താവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചിത്രവും ഓര്‍മ കുറിപ്പും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയാണ് മരണം.

വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍ (50) ഭാര്യാമാതാവ് സി ശ്യാമള (76) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് സാബുലാലിന്റെ ഭാര്യ റീന കഴിഞ്ഞ മാസം മൂന്ന് ആണ് മരിച്ചത്.

ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലു മണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തിയെന്നും ഇനി പിടിച്ചു നില്‍ക്കാനാവില്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അമ്മയെയും കൂടെക്കൂട്ടുന്നതായും കുറിപ്പില്‍ പറഞ്ഞിരുന്നു. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.

കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലായിരുന്നു ശ്യാമളയുടെ മൃതദേഹം. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ സാബുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സാബുലാലിനും റീനയ്ക്കും കുട്ടികളില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *