കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി പൊലീസ്. രാഹുൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകി.
വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും വധു പൊലീസിനു മൊഴി നൽകി. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.രാഹുലിന്റെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു.
രാഹുലിനു ജർമനിയിൽ ജോലിയുണ്ടെന്നു പറഞ്ഞതു കളവാണോയെന്നു പൊലീസ് സംശയിക്കുന്നു. വിശദമായ അന്വഷണത്തിനു വിദേശ ഏജൻസികളുെട സഹായം ആവശ്യമാണ്. ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് ആലോചന. പെൺകുട്ടിയെ വിവാഹം കഴിഞ്ഞു ജർമനിയിലേക്കു കൊണ്ടുപോകുമെന്നു രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ വാക്കുകൾ കളവാണെന്നാണു പെൺകുട്ടിയുടെ കുടുംബം പറയുന്നത്.