മീനിനും കോഴിയിറച്ചിക്കും പിന്നാലെ പച്ചക്കറിക്കും തീവില. ട്രോളിംഗ് നിരോധനം നിലവില്‍ വരികയും കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്യുന്നതോടെ വരുംദിവസങ്ങളില്‍ പച്ചക്കറി വീണ്ടും വില കൂടാനാണ് സാദ്ധ്യത.

മേയ് അവസാനവാരം കാലവര്‍ഷം ആരംഭിച്ചതിന് പിന്നാലെ കൊച്ചിയിലെ ചരക്ക് കപ്പല്‍ അപകടവും കളളക്കടല്‍ പ്രതിഭാസവും മത്സ്യക്ഷാമത്തിനും വിലക്കൂടുതലിനും കാരണമായിരുന്നു. കപ്പലപകടമുണ്ടാക്കിയ അനാവശ്യഭീതി മത്സ്യത്തിന്റെ ഡിമാന്റ് കുറച്ചതോടെ കോഴിവിലയും കൂടി. കാലവര്‍ഷത്തിന്റെ തുടക്കത്തിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നാടന്‍ പച്ചക്കറികള്‍ക്കുണ്ടായ നാശവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതുമാണ് പച്ചക്കറി ക്ഷാമത്തിനും വിലവര്‍ദ്ധനയ്ക്കും ഇപ്പോള്‍ കാരണമായത്.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ മിക്ക പച്ചക്കറികള്‍ക്കും വില കൂടിയിട്ടുണ്ട്. ചില ഇനങ്ങള്‍ക്ക് 5 മുതല്‍ 10 രൂപവരെ കിലോഗ്രാമിന് കൂടിയപ്പോള്‍ പച്ചമുളക്, പടവലം തുടങ്ങിയവയുടെ വില ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. തേങ്ങയുള്‍പ്പെടെ സാധനങ്ങളുടെയെല്ലാം വില കുതിച്ചുയര്‍ന്നതോടെ ട്രോളിംഗ് കാലത്ത് വീടുകളില്‍ അടുപ്പ് പുകയ്ക്കുക ദുഷ്‌കരമായിരിക്കുകയാണ്. കാലവര്‍ഷം ശക്തമായാല്‍ തൊഴില്‍ മേഖലകള്‍ നിശ്ചലമാകുകയും സാധനങ്ങളുടെ വില വര്‍ദ്ധന കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുകയും ചെയ്യും.

വില നിലവാരം

(ഇനം, കഴിഞ്ഞ ആഴ്ച, ഇന്നലത്തെ വില കി.ഗ്രാമിന് )

സവാള………..20……….26

ഉരുളക്കിഴങ്ങ്..27……….35

പച്ചമുളക്…….35……….80

പയര്‍……………80……..100

പാവയ്ക്ക…………60………95

ബീറ്റ് റൂട്ട് ………35……..65

പടവലം………….40……..80

ബീന്‍സ്………..70………90

കത്തിരിക്ക………..35………45

വഴുതനങ്ങ…..40………55

വെള്ളരി…………..15………22

ഇഞ്ചി(നാടന്‍)..100….170

തേങ്ങ…………..70-75….80-85

നാട്ടിന്‍ പുറങ്ങളിലെ പച്ചക്കറി കൃഷി കാലവര്‍ഷത്തില്‍ നശിച്ചതിനാല്‍ ഗ്രാമീണ വിപണികളില്‍ നാടന്‍ പച്ചക്കറികളുടെ വരവ് കുറഞ്ഞു. നാടന്‍ പച്ചക്കറികളില്ലാതായതും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം

Leave a Reply

Your email address will not be published. Required fields are marked *