സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ അംഗം ആക്രമിക്കാൻ പോവുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച ശേശമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് എന്താണ് ദേഷ്യം. മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണം. മാപ്പ് പറയണം. പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്പീക്കർക്ക് കത്ത് നൽകും. പുതിയ കാലത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലേ. ഏതുകാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

