പോലീസ് വിട്ടയച്ച ആളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. കോയിപ്രം സ്വദേശി സുരേഷിന്റെ(43) പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ചൂരല്‍ കൊണ്ട് അടിച്ചുവെന്ന് കരുതുന്ന പാടുകളും ശരീരത്തിലുണ്ടതായാണ് റിപ്പോർട്ട്. പോലീസ് വിട്ടയച്ചതിന്റെ ആറാം ദിവസമാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച്‌ മാർച്ച്‌ 19-ാം തീയതിയാണ് സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്ത് വിട്ടയക്കുകയും ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലിന്റെ ഭാഗമായി സുരേഷിനെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യം കോയിപ്രം സിഐ വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷം, 22ാം തീയതി, സുരേഷിന്റെ വീട്ടില്‍നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

20-ാം തീയതി വൈകുന്നേരം വീട്ടില്‍ മൂന്നുപേർ എത്തുകയും വാഹനത്തില്‍ സുരേഷിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് സുരേഷിന്റെ മാതാവ് പറയുന്നത്. യൂണിഫോമിലുണ്ടായിരുന്നവരാണ് വീട്ടിലെത്തിയതെന്നാണ് അമ്മ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സുരേഷിന്റെ നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റതായും ശരീരത്തിന് പിന്നില്‍ ചൂരല്‍ കൊണ്ട് അടിയേറ്റതായും പരാമർശമുണ്ട്. മുഖത്തും പരിക്കുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ദുരുഹതയാരോപിച്ച്‌ സുരേഷിന്റെ സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *