തൃശൂർ: കഴിഞ്ഞ പത്തുവർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികൾ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകൾക്ക് പത്തുകോടി ഉജ്വല കണക്ഷൻ നൽകി. ഇത് സാധ്യമായത് എങ്ങനെയാണ്? ‘മോദിയുടെ ഗ്യാരണ്ടി’. 11 കോടി സഹോദരിമാർക്ക് പൈപ്പ് വെള്ളം നൽകി. ശൗചാലയം നിർമ്മിച്ച് നൽകി. ഇതെല്ലാം സാധ്യമായത് മോദിയുടെ ഗ്യാരണ്ടി വഴിയാണ്. ഇത്തരത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികൾ മോദി എണ്ണിയെണ്ണി പറഞ്ഞപ്പോൾ സദസ്സും ഇത് ഏറ്റുവിളിച്ചു. ബിജെപി തൃശൂരിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
കേരളത്തിലെ ‘എൻ്റെ അമ്മമാരെ സഹോദരിമാരെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌ത് കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. എന്നെ അനുഗ്രഹിക്കാൻ എത്തിയ എല്ലാ സ്ത്രീകളോടും നന്ദി. എല്ലാ വനിതകൾക്ക് പുതുവത്സരാശംസകൾ നേരുന്നു. ഇന്നലെയായിരുന്നു മന്നത്ത് പത്മനാഭന്റെ ജയന്തി ദിനം. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. വാരാണസിയിൽ നിന്നുള്ള പാർലമെന്റ് അംഗമായ തൻ്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഇവിടെ വടക്കുംനാഥൻ ക്ഷേത്രത്തിൽ മഹാദേവന്റെ മണ്ണിൽ നിന്ന് സംസാരിക്കാൻ കഴിഞ്ഞത്. ഇവിടെ എത്തിച്ചേർന്നിട്ടുള്ള എല്ലാവരിലും തൃശൂർ പൂരത്തിന്റെ ആവേശമാണ് കാണുന്നതെന്നും മോദി പറഞ്ഞു.