തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ പെരിന്തൽമണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 15കാരൻ്റെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്കു മാറ്റിയിട്ടുണ്ട്. നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.
നാലു ദിവസമായി 15കാരന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. പരിശോധനയിൽ നിപ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ശ്രവ സാംപിൾ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇന്നലെ രാത്രിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
2018ലും 2019ലും 2022ലും കേരളത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു രോഗം സ്ഥിരീകരിച്ചിരുന്നത്.
