നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിക്കും. ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയെ മറികടന്ന് ആര്യാടൻ ഷൗക്കത്തിന് നറുക്കുവീണേക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശം കെപിസിസി ഹൈക്കമാൻഡിന് മുന്നിൽവെച്ചതായാണ് സൂചന. ജോയിയുമായും ഷൗക്കത്തുമായി പലതവണ ചർച്ചചെയ്താണ് അന്തിമ തീരുമാനം എഐസിസിയെ അറിയിച്ചത്. മുസ്ലിംലീഗ് ഉൾപ്പെടെ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചയുടെ ഭാഗമായി.

വി.എസ്. ജോയ് സ്ഥാനാർഥിയാവട്ടെ എന്നായിരുന്നു മുൻ എംഎൽഎ പി.വി. അൻവർ സ്വീകരിച്ചിരുന്ന നിലപാട്. അൻവർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പി.വി. അൻവറിനുണ്ടായ എതിർപ്പുകൂടി പരിഹരിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇടതുമുന്നണി അംഗമായിരുന്ന പി.വി.അൻവർ രാജിവച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂൺ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ജൂൺ 23-ന് നടക്കും. മേയ് 26-ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *