ശക്തമായ കാറ്റിലും മഴയിലും വിയപുരത്ത് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പരമ്പരാഗത കർഷകനായ കടവിൽ പറമ്പിൽ കെ എ കമറുദ്ദീന്റെ എണ്ണൂറോളം കുലച്ച ഏത്ത വാഴകളാണ് പൂർണ്ണമായും തകർന്നടിഞ്ഞു. ഒരു മാസം കൂടി പിന്നിട്ടിരുന്നെങ്കിൽ ഭാഗികമായെങ്കിലും വിളവെടുപ്പ് നടത്താമായിന്നു. വാഴ ഒന്നിന് മുന്നൂറോളം രൂപ ചിലവ് വന്നതാണ്.

ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന വാഴക്കുലകൾക്ക് 7 ലക്ഷം രൂപയുടെ വരെ വിളവ് ലഭിക്കുമായിരുന്നതാണ് പൂർണമായും നശിച്ചത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തും സ്വകാര്യ വ്യക്തികളിൽ നിന്ന് ഭീമമായ പലിശ നൽകിയുമാണ് കൃഷി ഇറക്കിയതെന്നും കർഷകൻ പറഞ്ഞു.

രണ്ടാം വാർഡിൽ നന്നങ്കേരി കോളനിയിൽ സാദിഖിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു ഭാഗികമായി തകർന്നു. പടിഞ്ഞാറക്ക ഒന്നാം വാർഡിൽ 3 വൈദ്യുതി പോസ്റ്റുകളാണ് ഒടിഞ്ഞത്. ജനവാസ മേഖലയായ പാറേച്ചിറ കോളനിയിൽ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.

ശബ്ദം കേട്ട് ആളുകൾ പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീഴുകയാണെന്ന് മനസ്സിലായതോടെ പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കിയതിനാലാണ് ദുരന്തം ഒഴിവായത്. തൊട്ടടുത്ത ചിറയിൽ റഷീദിന്റെ തെങ്ങ് കടപുഴകി വീഴുകയും ചെയ്തു. പുത്തൻ തുരുത്ത്, പോച്ച, മേല്ലാടം തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങൾ കടപുഴകിയ സംഭവങ്ങൾ ഉണ്ടായി.