ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരികരിക്കുകയായിരുന്നു ശിവരാജൻ. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു.

സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയന്നും കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ശിവരാജൻ പറഞ്ഞു. പ്രതികരണത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെയും ശിവരാജൻ അധിക്ഷേപിച്ചു. ശിവൻകുട്ടിയല്ല ശവൻകുട്ടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.

പാലക്കാട് കോട്ടമൈതാനത്താണ് ബിജെപിയുടെ പുഷ്പാര്‍ച്ചനയും പ്രതിഷേധ പരിപാടിയും നടന്നത്. കാവി കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലാണ് പുഷ്പാര്‍ച്ചന നടന്നത്. ബിജെപി മുൻ ദേശീയ കൗണ്‍സിൽ അംഗവും ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലറുമാണ് എൻ ശിവരാജൻ.അതേസമയം ദേശീയപതാക മാറ്റണമെന്ന ബിജെപി നേതാവ് എൻ ശിവരാജന്‍റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.