വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കി.
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് നികുതി ഈടാക്കുന്നതിനെതിരായ അപ്പീലുകൾ കോടതി തള്ളി. വൈദികരും കന്യാസ്ത്രീകളും ശമ്പളം സഭയ്ക്ക് നൽകുകയാണെന്നും അതിനാൽ അവരുടെ ശമ്പളത്തെ വ്യക്തിഗതമായി കാണാനാകില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ, ശമ്പളം കൈമാറുന്നതിന്റെ പേരിൽ അതിന് നികുതി നൽകാതിരിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജോലിയുണ്ടായിരിക്കുകയും അതിന് ശമ്പളം കിട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ നികുതിനൽകാൻ ബാധ്യതയുണ്ട്.
ശമ്പളം പൂജയ്ക്കുനൽകിയെന്നും നികുതി നൽകാനാകില്ലെന്നും ഒരു ഹിന്ദുപുരോഹിതന് പറയാനാകുമോ? ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അതിന് നികുതിയും നൽകണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്-സുപ്രീം കോടതി വ്യക്തമാക്കി.
