ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 278 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറാണിത്.

ട്രാവിസ് ഹെഡ് (24 പന്തിൽ 62), അഭിഷേക് ശർമ (23 പന്തിൽ 63), ഹെന്റിച്ച് കാസൻ (34 പന്തിൽ 80), എയ്ഡൻ മാർക്രം (28 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകൾ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. മുംബൈ നിരയിൽ പന്തെറിഞ്ഞവരെല്ലാം അടിമേടിച്ചു. തമ്മിൽ ഭേദം ജസ്പ്രിത് ബുമ്ര മാത്രം. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 46 റൺസ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

മായങ്ക് അഗർവാൾ (11) – ഹെഡ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഹൈദരബാദിന് നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ അഗർവാളിനെ ഹാർദിക്ക് പുറത്താക്കി. പിന്നീട് വന്നവരെല്ലാം മുംബൈ ബൗളർമാരെ എടുത്തിട്ട് അലക്കി. മൂന്നാം വിക്കറ്റിൽ അഭിഷേക് – ഹെഡ് സഖ്യം 68 കൂട്ടിചേർത്തു. എട്ടാം ഓവറിൽ ഹെഡ് മടങ്ങി. അപ്പോൾ സ്കോർബോർഡിൽ 113 റൺസുണ്ടായിരുന്നു. മൂന്ന് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്.

മറുവശത്ത് അഭിഷേകും ഹെഡിന്റെ ശൈലി പിന്തുടർന്നു. ഏഴ് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു. അഭിഷേകിന്റെ ഇന്നിംഗ്സ്. 11-ാം ഓവറിൻ്റെ അവസാന പന്തിൽ അഭിഷേക് പുറത്തായി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന മാർക്രം – ക്ലാസൻ സഖ്യം 116 ൺസ് കൂട്ടിചേർത്തു. തുടക്കത്തിൽ പതുക്കെ ആയിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ ഹൈദരാബാദിൻ്റെ ട്രാക്കിലായി. ക്ലാസൻ ഏഴ് സിക്‌സും നാല് ഫോറും നേടി. മാർക്രമിന്റെ അക്കൗണ്ടിൽ ഒരു സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു.

ഇരു ടീമുകളും ഒരു മാറ്റം വരുത്തിയാണ് മത്സരത്തിനിറങ്ങുന്നത്. മുംബൈ ടീമിൽ ലൂക്ക് വുഡിന് സ്ഥാനം നഷ്‌ടമായി. പകരം, ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 താരം ക്വെന മഫാക മുംബൈക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. 17 വയസ് മാത്രമാണ് താരത്തി പ്രായം. ഹൈദരാബാദ് ടി നടരാജന് പകരം ജയ്ദേവ് ഉനദ്ഖട് ടീമിലെത്തി.