പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദിച്ചെന്ന കേസിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് ഒടുവിൽ പൊലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജയ്സൺ കീഴടങ്ങിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു.

ഡിസംബർ 20 ന് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ നടന്ന സംഘഷത്തിനിടെ ജയ്സൺ മർദ്ദിച്ചെന്നാണ് സഹാപാഠിയായ വിദ്യാർത്ഥിനി പരാതി നൽകിയത്. എന്നാൽ കേസിന്‍റെ തുടക്കം മുതൽ പൊലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനൊടുവിൽ കോളേജ് മാനേജ്മെന്‍റ് നിന്ന് ജയ്സണെ പുറത്താക്കിയിരുന്നു. അതേസമയം, പരാതി തന്നെ വ്യാജമെന്നാണ് ജയ്സണിന്‍റെ വാദം.

മർദ്ദനമേറ്റ വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുക്കാൻ ആദ്യം മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസെടുത്തതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേസില്‍ ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *