ന്യൂഡല്‍ഹി: മൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഏഴ് അയൽ രാജ്യങ്ങളിലെ ഭരണാധികാരികൾ ചടങ്ങിന് സാക്ഷിയാകും.

വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കിൽ ഘടകകക്ഷികൾ കൂടി കടിഞ്ഞാൺ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് സ്ഥിരീകരണം ആയിട്ടില്ല.

8000 ത്തിലേറെ പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമ സിംഗെ , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ , മാലിദ്വീപ്, സീ ഷെൽസ്, മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ ചടങ്ങിൽ പങ്കെടുക്കും. ശുചീകരണ തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമ്മാണ തൊഴിലാളികൾ, വന്ദേ ഭാരത് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ്മാർ, തുടങ്ങിയവരും ചടങ്ങിന് സാക്ഷിയാകും.

അതേസമയം പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് ഇതുവരെയുള്ള സൂചന. ചടങ്ങിലേക്ക് ക്ഷണം പോലും ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസും ചടങ്ങിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed