കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ഭക്ഷ്യധാന്യകടത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് വകുപ്പുതല വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്.

ഗോഡൗൺ ചുമലയുണ്ടായിരുന്ന അനിൽകുമാർ, ജയദേവ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഒക്ടോബർ മാസത്തിൽ സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 800 ക്വിന്‍റൽ അരിയും ഗോതമ്പും പ്രതികൾ കടത്തിയെന്നാണ് എഫ്ഐആറിലുളളത്. 36 ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് നടത്തിയത്. രണ്ട് ഉദ്യോഗസ്ഥർക്ക് പുറമെ ലോറി ഡ്രൈവറെയും പ്രതി ചേർത്തു. വിശദമായ അന്വേഷണത്തിൽ മാത്രമെ ധാന്യക്കടത്ത് എങ്ങിനെ നടത്തിയെന്ന് വ്യക്തമാകൂ.

ജിപിഎസ് സംവിധാനം ഉൾപ്പെടെ ക്രമീകരിച്ചാണ് ഭക്ഷ്യസാധനങ്ങൾ ഗോഡൗണുകളിലും പിന്നീട് റേഷൻകടകളിലേക്കും കൊണ്ടുപോകുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട് കിട്ടിയ ശേഷം ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്യും. ഭക്ഷ്യസാധനങ്ങൾ കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാണ്. വമ്പൻ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *