കോട്ടയം: വീട്ടിലെ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്‌നങ്ങളും മൂലം തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം. സംഭവത്തിൽ ആക്രമണത്തിന് ഇരയായ കുട്ടിയുടെ മൊഴിയെടുത്ത അയർക്കുന്നം പൊലീസ് കേസെടുത്തു. ഇതേ ജുവനൈൽ ഹോമിലെ തന്നെ കറക്ഷൻ ഹോമിൽ താമസിക്കുന്ന നാല് കുട്ടികളാണ് കുറ്റാരോപിതരായിരിക്കുന്ന ത്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് അയർക്കുന്നം പൊലീസ് അറിയിച്ചു.

ഒരാഴ്ച്‌ച മുൻപാണ് കോട്ടയം തിരുവഞ്ചൂരിലെ ജുവനൈൽ ഹോമിൽ പ്രകൃതി വിരുദ്ധ പീഡനം അരങ്ങേറിയത്. വീട്ടിലെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും കാരണം സർക്കാർ ചിലവിൽ പഠിക്കാനായി കോട്ടയം ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തിയ കുട്ടിയെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി. കുട്ടി ജുവനൈൽ ഹോം അധികൃതരോട് വിവരം പറയുകയും ഇവർ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിനെ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന്, പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കി. ലഹരി മരുന്ന് വിൽപ്പനയും, ഉപയോഗവും, പോക്സോയും അടക്കമുള്ള കേസുകളിൽ പെട്ടതിനെ തുടർന്ന് ജുവനൈൽ ഹോമിലെ കറക്ഷൻ ഹോമിൽ കഴിയുന്ന നാലു കുട്ടികൾക്ക് എതിരെയാണ് പീഡനത്തിന് ഇരയായ കുട്ടി മൊഴി നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് ഇവരെ കൂട്ടിക്കൊണ്ടു വന്ന പൊലീസ് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിന് ശേഷം നടപടികൾ പൂർത്തിയാക്കി ഈ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.
എന്നാൽ, വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം പഠിക്കാനായി ഇവിടെ എത്തിയ കുട്ടിയെയും കേസുകളിൽ ഉൾപ്പെട്ടത് മൂലം സ്വഭാവ രൂപീകരണത്തിനായി കറക്ഷൻ ഹോമിൽ എത്തിച്ച കുട്ടികളെയും ഒന്നിച്ച് നിർത്തിയത് സംബന്ധിച്ച് ഇതിനോടകം തന്നെ വിവാദം ഉയർന്നിട്ടുണ്ട്. സർക്കാർ സംരക്ഷണയിൽ ജീവിതം കെട്ടിപ്പെടുക്കാൻ എത്തിയ കുട്ടിയെയാണ് ഇത്തരത്തിൽ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഇതു വാർഡൻമാരുടെ അടക്കം വീഴ്ചയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
