ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് എറണാകുളത്താണ് പ്രഖ്യാപനം നടത്തിയത്. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി പിസി ജേക്കബ് പറഞ്ഞു.

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുളള വ്യക്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തതാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. കേസിൽ പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി സംസ്ഥാനത്തെ ജനങ്ങളെ ഒന്നാകെ ബുദ്ധിമുട്ടിപ്പിക്കുന്നതിനോട് യോജിപ്പില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗങ്ങളായിട്ടുള്ള മുഴുവന്‍ വ്യാപാരികളും പതിവ് പോലെ നാളെയും കടകള്‍ തുറക്കുമെന്നും പി.സി ജേക്കബ്ബ് വ്യക്തമാക്കി.


