കാളവണ്ടിയുമായെത്തി തകർന്നുകിടക്കുന്ന റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഞീഴൂർ-അറുനൂറ്റിമംഗലം റോഡിലെ ഞീഴൂർ ജൂബിലി ജങ്ഷന് സമീപത്തെ കുഴിയിലാണ് കാളകളെ കുളിപ്പിച്ച് പ്രതിഷേധിച്ചത്. ഞീഴൂർ പാറശേരിയിൽ പി.ടി. ചാക്കോയാണ് തന്റെ കാളവണ്ടിയോടിച്ചെത്തിയത്.

ചാക്കോയ്ക്കൊപ്പം പ്രദേശവാസികളായ നാട്ടുകാരും ഞീഴൂർ പഞ്ചായത്തംഗം ശരത് ശശിയും പങ്കെടുത്തു. ഞീഴൂർ പഞ്ചായത്തിലെ 13, 14 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. ഞീഴൂർ-അറുനൂറ്റിമംഗലം-കീഴൂർ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് ശരത് ശശി പറഞ്ഞു. അറുനൂറ്റിമംഗലംമുതൽ കീഴൂർവരെയുള്ള റോഡിലൂടെ കടുത്തുരുത്തിയിലേക്ക് പൈപ്പ് ലൈൻ ഇടാൻവേണ്ടി കുത്തിപ്പൊളിച്ചിട്ടതോടെയാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറയുന്നു.
