ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ വീഴ്ത്തിയശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുല്‍ നടത്തിയ ‘കാന്താര’ സെലിബ്രേഷന് തന്റെ സ്വന്തം ഹോം ഗ്രൗണ്ടില്‍ വിരാട് കോലി കണക്കു ചോദിക്കാതിരിക്കില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

ആര് പറഞ്ഞു വിരാട് കോലി ഇവിടെ അപരിചിതനാണെന്ന്, അല്ലെങ്കില്‍ അതിഥിയാണെന്ന്, ഇതവന്റെ രാജ്യമാണ്. അവനാണിവിടുത്തെ രാജാവ്. ആ മനോഭവാത്തോടെയാവും വിരാട് കോലി ഇന്ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങുക. കെ എല്‍ രാഹുല്‍ ചിന്നസ്വാമിയില്‍ ചെയ്തതിനോടുള്ള കണക്കു തീര്‍ക്കുക എന്നതും കോലിയുടെ ലക്ഷ്യമാണ്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയ റണ്‍ നേടിയ ശേഷം ഡല്‍ഹി താരം കെ എല്‍ രാഹുല്‍ നെഞ്ചിലിടിച്ച് ഒരു വട്ടം വരച്ച് കാന്താരയില്‍ നായകനായ റിഷഭ് ഷെട്ടി ചെയ്യുന്നതുപോലെ ബാറ്റ് നിലത്തു കുത്തി ഇത് തന്റെ ഗ്രൗണ്ടാണെന്ന് പറഞ്ഞ് ആഘോഷിച്ചിരുന്നു.ചിന്നസ്വാമിയില്‍ രാഹുല്‍ പുറത്തെടുത്ത ആവേശപ്രകടനത്തിനുള്ള മറുപടി ഇന്ന് തന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വിരാട് കോലി നല്‍കുമെന്നാണ് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിരാട് കോലിയെന്നാല്‍ ഡല്‍ഹിയാണ്. ഡല്‍ഹിയെന്നാല്‍ കോലിയും. ഗ്രൗണ്ടില്‍ ഒരു വട്ടംവരച്ച് ഇത് തന്റെ ഗ്രൗണ്ടാണെന്ന് കോലി ഇന്ന് തെളിയിക്കും. ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആര് ജയിച്ചാലും അവര്‍ പ്ലേ ഓഫിലേക്ക് ഒരു കാല് വെക്കുമെന്നുറപ്പാണ്. കാരണം എട്ട് മത്സരങ്ങളെങ്കിലും ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അതുകൊണ്ട് തന്നെ ആര്‍സിബി പ്ലേ ഓഫിന് തൊട്ടടുത്താണ്. ഈ സീസണില്‍ ആര്‍സിബി എവേ മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്നതും കാണാതിരിക്കാനാവില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

ക്യാപ്റ്റന്‍ രജത് പാട്ടീദാറുടെ ഫോമില്‍ ഇടിവ് വന്നത് മാത്രമാണ് ആര്‍സിബിക്ക് നേരിയ ആശങ്ക സമ്മാനിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലൊന്നും പാട്ടീദാര്‍ മൂന്നാം നമ്പറിലിറങ്ങിയിരുന്നില്ല. ദേവ്ദത്ത് പടിക്കലാണ് മൂന്നാം നമ്പറിലിറങ്ങിയത്. ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്സുകളാണ് കഴിഞ്ഞ മത്സരങ്ങളില്‍ കോലിക്ക് തന്റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ സഹായിച്ചതെന്നും ആകാശ് ചോപ്ര പറഞ്ഞു.
