വയനാട് ലോക്സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും നവംബർ 13ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20നാണ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23 ന്. പത്രികാ സമർപ്പണം ഈ മാസം 29 മുതൽ. ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ്. നവംബർ 13നും 20നും. വോട്ടെണ്ണൽ നവംബർ 23ന്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.
രാഹുൽ ഗാന്ധി റായ് ബറേലി നിലനിർത്തിയതോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാഹുൽ ഒഴിയുന്ന വയനാട്ടിൽ പ്രിയങ്കാഗാന്ധിയെ മൽസരിപ്പിക്കാൻ കോൺഗ്രസ് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. സിപിഐയുടെ സീറ്റായ വയാനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആനി രാജയാണ് മൽസരിച്ചത്. ഇക്കുറി ഇടത് സ്ഥാനാർഥിയാരാകുമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.

പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എൽ.എ ആയിരുന്ന കെ. രാധാകൃഷ്ണൻ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എൽ.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.
പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും സ്ഥാനാർഥികളാക്കാൻ കെ.പി.സി.സി ശുപാർശ ചെയ്യും. രണ്ട് മണ്ഡലങ്ങളിലേക്കും ഒറ്റ പേരുള്ള പട്ടിക ഹൈക്കമാൻഡിന് നൽകാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായി.
നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം അന്തിമമാക്കുക, യു.ഡി.എഫ് സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞ ശേഷമായിരിക്കും. ചേലക്കരയിലും പാലക്കാടും സ്ഥാനാർഥികളെ ഏറക്കുറെ പാർട്ടി അന്തിമമാക്കിയിട്ടുണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായിട്ട് മതി പ്രഖ്യാപനം എന്നാണ് സി.പി.എമ്മിന്റെ നിലപാട്.
