ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് പഞ്ചാബ് എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പഞ്ചാബിന്റെ വിജയം. പരാജയപ്പെട്ടതോടെ ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിൽ നിന്ന് പുറത്തായി. പഞ്ചാബ് നേരത്തെ പുറത്തായിരുന്നു. ഇതോടെ ആറാം സ്ഥാനക്കാരായി ചെന്നൈൻ എഫ് സി ഐ എസ് എൽ പ്ലേ ഓഫ് ഉറപ്പിച്ചു. അഞ്ചാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സുമായാണ് ചെന്നൈന്റെ പ്ലേ ഓഫ് മത്സരം.

ഈസ്റ്റ് ബംഗാളിനെതിരെ പഞ്ചാബിനായി വിൽമർ ജോർദ്ദാൻ ഇരട്ട ഗോൾ നേടി. 19, 62 മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. മാദിഹ് തലാൽ 43-ാം മിനിറ്റിലും ലൂക്ക മാജ്‌സെൻ 70-ാം മിനിറ്റിലും പഞ്ചാബിനായി വലചലിപ്പിച്ചു. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത് 25-ാം മിനിറ്റിൽ സയൻ ബാനർജിയാണ്.

പ്ലേ ഓഫിനുള്ള ടീമുകളെ അറിഞ്ഞതോടെ ഇനി മത്സരം ഐഎസ്എൽ വിന്നേഴ്സ് ഷീൽഡിനായാണ്. ഷീൽഡ് നിലനിർത്താനായി മുംബൈ സിറ്റിക്ക് ഇനി ഒരു മത്സരം ബാക്കിയുണ്ട്. 21 മത്സരങ്ങളിൽ നിന്ന് 47 പോയിന്റും മുംബൈയ്ക്ക് സ്വന്തമായുണ്ട്. 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള മോഹൻ ബഗാൻ ഷീൽഡ് പോരാട്ടത്തിൽ മുംബൈയ്ക്ക് വെല്ലുവിളി ഉയർത്തുന്നു.
