കണ്ണൂർ: ബോംബ് നിർമാണത്തിനിടെ മരിച്ച CPIM പ്രവർത്തകരുടെ സ്മാരകം ഇന്ന് എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. 2015ൽ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ട പാനൂർ ചെറ്റക്കണ്ടി ഷൈജു, സുബീഷ് എന്നിവർക്കായാണ് പിരിവെടുത്ത് സ്മാരകം നിർമിച്ചത്.

ചെറ്റക്കണ്ടി സ്ഫോടനം വലിയ വിവാദമായതോടെ അന്ന് കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും സിപിഎം തള്ളിപ്പറഞ്ഞിരുന്നു. 2015 ജൂൺ ആറിനായിരുന്നു ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണെന്നും സംഭവത്തിൽ സിപിഎമ്മിന് പങ്കില്ല എന്നുമായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടക്കം പ്രതികരണം.

എന്നാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. പിന്നീട് മൃതദേഹങ്ങൾ പാർട്ടി ഭൂമിയായ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ എകെജി നഗറിൽ സംസ്കരിക്കുകയും ചെയ്തു.

ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമെന്നും അതിനാലാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് എന്നുമായിരുന്നു അന്ന് പി ജയരാജൻ വിശദീകരിച്ചത്.
