തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കൃത്രിമ പാദം ഘടിപ്പിക്കുന്നതിന് ഉൾപ്പെടെ സമയം വേണ്ടിവരും. ഇക്കാലയളവിൽ പാർട്ടിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് എന്തുചെയ്യണമെന്ന് 30ന് ചേരുന്ന സിപിഐ നിർവാഹ സമിതി യോഗം ആലോചിക്കും. ആദ്യം മൂന്ന് വിരലുകൾ മുറിച്ചുമാറ്റിയെങ്കിലും അണുബാധ നിയന്ത്രിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കാൽപാദം മുറിക്കുകയായിരുന്നു.
അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരനും പിപി സുനീറും ആയിരിക്കും ചുമതലകള്‍ കൈകാര്യം ചെയ്യുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.
