വിഴിഞ്ഞം തുറമുഖത്ത് ജോലി ഒഴിവെന്ന് ഒഎൽഎക്സ് ആപ്പിൽ പരസ്യം നൽകി തൊഴിൽ തട്ടിപ്പിന് ശ്രമം. ഒഎൽഎക്സിലും പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പരസ്യം തുറമുഖ കമ്പനി അധികൃതർ പരാതി നൽകിയതോടെ അപ്രത്യക്ഷമായി. പരസ്യത്തിൽ നൽകിയ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തു. അതേസമയം പരസ്യത്തിലെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എട്ട് മണിക്കൂർ വീതം മൂന്ന് ഷിഫ്റ്റുകളായാണ് ജോലിയെന്നും ഒരാൾക്ക് രണ്ട് ഷിഫ്റ്റ് ജോലി ചെയ്യാൻ കഴിയുമെന്നും 35,000 മുതൽ 40,000 വരെയാണ് അടിസ്ഥാന ശമ്പളമെന്നുമായിരുന്നു പരസ്യം. ലേബർ യൂണിയനുകൾക്കും പാർട്ടിക്കും സംഭാവന നൽകണമെന്നും പരസ്യത്തിലെ നമ്പരിൽ ബന്ധപ്പെട്ടവർക്ക് മറുപടി ലഭിച്ചിരുന്നു. പാർട്ടിയിലെ ഉയർന്ന തലത്തിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും കൂടിക്കാഴ്ച നടത്താമെന്നും മറുപടിയിലുണ്ട്.

പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ തുറമുഖ കമ്പനി അധികൃതർ പൊലീസിന് പരാതി നൽകുകയായിരുന്നു. മുമ്പും ഇത്തരം തട്ടിപ്പിന് ശ്രമം നടന്നിരുന്നതായി പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ജോലി തട്ടിപ്പിനിരയാകരുതെന്ന് കാണിച്ച് കമ്പനി അധികൃതർ വെബ്സൈറ്റിൽ മുന്നറിയിപ്പ് നൽകി. ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *