പണികൾ നടത്താത്ത പെറ്റി വർക്കുകൾക്ക് തുക നൽകിയെന്ന ആരോപണത്തിൽ എരുമേലി പഞ്ചായത്ത് കമ്മറ്റിയിൽ വാക് പോരും തർക്കവും. അന്വേഷണം വേണമെന്ന അംഗത്തിന്റെ ആവശ്യം പ്രസിഡന്റ് നിരസിച്ചതോടെ തർക്കം മുറുകുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് പോലീസിന്റെ വിജിലൻസ് വിഭാഗത്തിന് പരാതി നൽകുമെന്ന് അംഗം പറഞ്ഞു. എയ്ഞ്ചൽവാലി വാർഡ് അംഗമായ മാത്യു ജോസഫ് ആണ് പ്രസിഡന്റ് സുബി സണ്ണിക്കെതിരെ ആരോപണം ഉന്നയിച്ചത്.

പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന പമ്പാവാലി വാർഡിൽ നടത്തിയ മൂന്ന് പെറ്റി വർക്കുകൾ യഥാർത്ഥത്തിൽ നടന്നിട്ടുള്ളതല്ലന്ന് തൊട്ടടുത്ത എയ്ഞ്ചൽവാലി വാർഡിന്റെ പ്രതിനിധിയായ മാത്യു ജോസഫ് പറഞ്ഞു. എന്നാൽ രാഷ്ട്രീയ വിരോധം മുൻനിർത്തി കെട്ടിച്ചമച്ച ആക്ഷേപം ആണ് ഉന്നയിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് തിരിച്ചടിച്ചതോടെ തർക്കം നീളുകയായിരുന്നു. പമ്പാവാലി വാർഡിൽ കുളം വൃത്തിയാക്കൽ എന്ന പേരിൽ നടത്തിയ പെറ്റി വർക്ക് യഥാർത്ഥത്തിൽ നടത്താതെ ആണ് ഫണ്ട് കൈപ്പറ്റിയതെന്ന് മാത്യു ജോസഫ് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ജല സംഭരണ ടാങ്ക് പ്രളയത്തിൽ തകർന്നതിനെ തുടർന്ന് 64000 രൂപ പഞ്ചായത്ത് ഫണ്ടിൽ ചെലവിട്ട് ടാങ്ക് പൊളിച്ചു മാറ്റിയതാണെന്നും നിലവിൽ കുളം ഇല്ലന്നുമായിരുന്നു മാത്യു ജോസഫിന്റെ ആരോപണം.

അഴുതാ- പമ്പാ നദികളുടെ സംഗമ പ്രദേശത്തെ കുളിക്കടവിൽ ഇക്കഴിഞ്ഞ ശബരിമല സീസണിൽ കാട് വെട്ടി എന്ന പേരിൽ ബിൽ ഒപ്പിട്ട് തുക നൽകിയ പ്രവൃത്തിയും നടന്നിട്ടില്ലന്ന് മാത്യു ജോസഫ് പറഞ്ഞു. ഈ പ്രദേശം ഉൾപ്പടെ ശബരിമല സീസണിൽ കാട് വെട്ടലിന് നാല് ലക്ഷത്തിൽ പരം രൂപയ്ക്ക് ടെണ്ടർ നൽകിയിരുന്നതാണെന്നും മാത്യു ജോസഫ് ആരോപിച്ചു. കണമല കടവിൽ ശബരിമല സീസണിൽ താൽക്കാലിക കക്കൂസ് നിർമാണത്തിന്റെ പെറ്റി വർക്കും നടത്താതെ ആണ് ബിൽ ഒപ്പിട്ട് തുക നൽകിയതെന്നും മാത്യു ജോസഫ് പറഞ്ഞു.

മൂന്ന് ടിൻ ഷീറ്റ് വെച്ച് ഒരു മറപ്പുര ആണ് നിർമിച്ചതെന്നും താൽക്കാലിക കക്കൂസ് നിർമാണം ആയി ഇത് കണക്കാക്കാൻ പറ്റില്ലന്നും ഉൾപ്പടെ ആരോപണങ്ങൾ ഉന്നയിച്ച മാത്യു ജോസഫിനോട് വസ്തുതകൾ വളച്ചൊടിച്ചു പറയരുതെന്ന് പ്രസിഡന്റ് മറുപടി നൽകി. പതിനായിരം രൂപ വരെ ആണ് പെറ്റി വർക്കുകൾക്ക് തുക നൽകുന്നതെന്നും ഇത് ഉദ്യോഗസ്ഥർ വർക്കുകൾ പരിശോധിച്ച് വിലയിരുത്തി രേഖകൾ നൽകിയ പ്രകാരം ആണ് ബിൽ ഒപ്പിട്ട് പണം അനുവദിച്ചതെന്നും പ്രസിഡന്റ് സുബി സണ്ണി വ്യക്തമാക്കി.

കോൺഗ്രസ് അംഗമാണ് മാത്യു ജോസഫ്. സുബി സണ്ണി കോൺഗ്രസ് വിട്ട് ഇടതുപക്ഷ പിന്തുണയോടെ ആണ് പ്രസിഡന്റ് ആയത്. ഇതിനെതിരെ കൂറുമാറ്റം ആരോപിച്ച് മാത്യു ജോസഫും പാർട്ടി നേതൃത്വവും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയിട്ടുണ്ടെങ്കിലും തീർപ്പിലെത്തിയിട്ടില്ല.