കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡിയായ ശ്രുതി സിത്താരയും ദയ ഗായത്രിയും പിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴായിരുന്നു വേർപിരിയൽ എന്നാണ് ശ്രുതി പറയുന്നത്. ദയ മറ്റൊരു ബന്ധവുമായി മുന്നോട്ട് പോകുന്നുണ്ടെന്നും തനിക്കിപ്പോൾ പുതിയ ബന്ധത്തിലേക്ക് പോകാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. ഒരു അഭിമുഖത്തിലായിരുന്നു ബന്ധം പിരിഞ്ഞതിനെ കുറിച്ച് ശ്രുതി വെളിപ്പെടുത്തിയത്.

‘പ്രണയത്തിലുള്ള വിശ്വാസം ഒരിക്കലും വിവാഹത്തിലില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഒരു ലിവിംഗ് ടുഗതർ ആയിരിക്കും ഭാവിയിൽ തെരഞ്ഞെടുക്കുന്നത്. മനസിൽ ഇപ്പോൾ ആരുമില്ല. മുൻ പങ്കാളിയുമായി വേർപിരിഞ്ഞിരിക്കുകയാണ്. അതിൽ നിന്നും ഞാൻ ഇതുവരെയും കരകയറിയിട്ടില്ല.

ദയ ഇപ്പോൾ മറ്റൊരു റിലേഷനുമായി മുന്നോട്ടു പോകുകയാണ്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്നായപ്പോഴാണ് ബന്ധം പിരിഞ്ഞത്. എനിക്കിപ്പോൾ പുതിയൊരു ആളെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. ഇനിയുമൊരു ബന്ധത്തിലേക്ക് പോയാൽ, അതിൽ തന്നെ നിൽക്കേണ്ടി വരും. ഇപ്പോൾ കരിയറിനെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.

റിലേഷൻഷിപ്പിലായാൽ അതാണ് ലോകമെന്ന് പറഞ്ഞ് ഞാനിരിക്കും. അങ്ങനെയുള്ള ഞാൻ ഒരു റിലേഷൻഷിപ്പിലേക്ക് പോയാൽ ഭാവി അവിടെ കളയേണ്ടി വരും. എല്ലാ ജെൻഡറിൽ ഉള്ളവർക്കും പ്രണയത്തിൽ കൺഫ്യൂഷൻ ഉണ്ട്. അതുപോലെ തന്നെയാണ് ക്യൂർ വ്യക്തികളിലും ഉണ്ടാകുന്നത്. പ്രണയം ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന വികാരമാണ്. അത് ഏത് സെക്ഷ്വാലിറ്റിയിലുള്ളവർക്കും മറ്റൊരാളോട് തോന്നാം.’- ശ്രുതി സിത്താര പറഞ്ഞു.

2022-ലാണ് ശ്രുതി സിത്താരയും ദയ ഗായത്രിയും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെ കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡികളാവുകയായിരുന്നു ഇരുവരും.