കോട്ടയം: കേരളത്തിൽ തിരുവനന്തപുരത്തും മലപ്പുറത്തുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി നടത്തിയ അന്യായ റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി സർക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങൾക്ക് വിരുദ്ധമായി ഉയർന്നു വരുന്ന എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ ഇ.ഡിയെ ഒരു ചട്ടുകമാക്കി മാറ്റികൊണ്ടിരിക്കുകയാണ് കേന്ദ്ര ബി.ജെ.പി സർക്കാരെന്നും അതിന്റെ അവസാനത്തെ ഇരയാണ് എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുവോളം എസ്ഡിപിഐ ഇവിടെത്തന്നെയുണ്ടാകും.

രണ്ട് വർഷം മുൻപ് ഇഡി കെട്ടിച്ചമച്ച കേസിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ദേശീയ അധ്യക്ഷന് നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2024 ജനുവരിയിൽ എം.കെ ഫൈസി ഇഡിയുടെ ഡൽഹിയിലെ ഹെഡ്ക്വാർട്ടേഴ്ലിലെത്തി മൊഴി നൽകിയിരുന്നു. അന്നത്തെ ഇഡിയുടെ അന്വേഷണത്തിൽ പ്രത്യേകിച്ച് ഒരു സാമ്പത്തിക ക്രമക്കേടും കണ്ടെത്താനായില്ല.

എന്നാൽ പിന്നീട് ഇതേ പേരിൽ ഇഡി നോട്ടിസ് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഹെഡ്ക്വാർട്ടേഴ്സിൽ നേരിട്ട് ഹാജരാകുന്നതിനായി രണ്ടാം തിയതി കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പോയത്.എന്നാൽ ഡൽഹി എയർപോർട്ടിൽ വെച്ച് വളരെ ആസൂത്രിതമായാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.
ഇന്ത്യയിൽ വളരെ ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന എസ്ഡിപിഐയെ ഇല്ലായ്മ ചെയ്യാൻ വേണ്ടി നടക്കുന്ന വലിയൊരു ഗൂഡാലോചനയുടെ ഭാഗമാണ് റെയ്ഡ് അടക്കമുള്ള ഈ പ്രവർത്തികളൊക്കെയും.

ജനാധിപത്യ സംവിധാനത്തിലൂടെ കൃത്യമായ ഭരണഘടനയുള്ള, തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയന്ത്രണങ്ങളിലും പ്രവർത്തിക്കുന്ന എസ്ഡിപിഐക്കെതിരേ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പകപോക്കലിന് പ്രധാന കാരണം വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപകമായി പാർട്ടി അതിശക്തമായി നിലയുറപ്പിച്ചതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

There is no ads to display, Please add some