മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീകരജീവിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മനുഷ്യ ജീവന്റെ ഹൃദയത്തുടിപ്പ് മനസ്സിലാക്കാത്ത ഭീകരജീവിയാണ് പിണറായി വിജയനെന്ന് സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നു പറഞ്ഞ സുധാകരന്‍ ഈ മുഖ്യമന്ത്രിയെ ജനം അടിച്ചുപുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനുമുന്‍പ് നിരവധി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. ആ ഭരണത്തെയൊന്നും ഇതുപോലെ കോണ്‍ഗ്രസുകാര്‍ അപലപിച്ചിട്ടുമില്ല, വിമര്‍ശിച്ചിട്ടുമില്ല. അവരൊക്കെ സാധാരണക്കാരന്റെ വികാരം ഉള്‍ക്കൊണ്ടവരായിരുന്നു.

താന്‍, തന്റെ കുടുംബം, തന്റെ സമ്പത്ത് അത് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. ഈ മുഖ്യമന്ത്രിയുടെ ഭരണമാറ്റം നാടിന് അനിവാര്യമാണ്. ഒന്നുകില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ സിപിഎം തീരുമാനിക്കണം. അല്ലെങ്കില്‍ പൊതുജനം അതിന് തയ്യാറാകുമെന്ന് സുധാകരന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കേരളത്തില്‍ പ്രക്ഷോഭത്തിന്റെ തീച്ചുളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കണം. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് അവകാശ സമരമാണ്. തന്റെ കുട്ടികളെ പൊലീസ് വളഞ്ഞുവച്ച് കൈയും തലയും അടിച്ചു പൊട്ടിയ്ക്കുകയാണ്.

പൊലിസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം മുന്നോട്ടുപോകാനാവില്ല. അദ്ദേഹത്തെ പൊന്നുപോലെ കൊണ്ടുനടക്കുന്ന പൊലീസുകാരാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യം. അദ്ദേഹത്തെ അങ്കിളെന്ന് വിളിച്ചിരുന്ന ഒരു എസ്പിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മാര്‍ച്ച തടഞ്ഞ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed