സ്വർണവില പോലെ ഇറച്ചിക്കോഴിക്കും റെക്കോർഡ് വില. ഇന്നലെ 185-190 രൂപയാണ് ഒരു കിലോയുടെ വില. കേരള ചിക്കൻ വില 168 രൂപയായി ഉയർന്നു. ഇന്ന് വീണ്ടും വില ഉയരുമെന്നു വിൽപനക്കാർ പറയുന്നു. വില കുതിച്ചുയരുന്നുണ്ടെങ്കിലും വിൽപനയെ ബാധിച്ചിട്ടില്ല. ക്രിസ്മസിന് 165 രൂപ വരെ ആയിരുന്നു വില. അതിനു ശേഷം 20 രൂപയുടെ വർധനയുണ്ടായി. ഒരാഴ്ച കൂടി വില വർധന തുടരുമെന്നാണു സൂചന.

ക്രിസ്മസ്, പുതുവത്സര വേളയിലും ഈസ്റ്ററിനും ആണ് ഇറച്ചിക്കോഴി വിൽപന കൂടുതൽ നടക്കാറുള്ളത്. ഈ അവസരങ്ങളിൽ വില ഉയരുന്നതു പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും വർധിച്ചത്.ആഘോഷ വേളകളിൽ 40% വരെ വിൽപന ഉയരാറുണ്ട്. ഈ അവസരം മുതലാക്കിയാണു വില വർധിപ്പിക്കുന്നത്. കോഴിയുടെ ദൗർലഭ്യം പറഞ്ഞാണ് ദിനം പ്രതി വില ഉയർത്തുന്നത്. ഇന്നലെ 10 രൂപയാണ് കൂടിയത്. ഒന്നോ രണ്ടോ ദിവസം വിൽപനയിൽ ഇടിവുണ്ടായാൽ വില കുറയും.

പക്ഷിപ്പനി മൂലം ആലപ്പുഴയിൽ ചില പഞ്ചായത്തുകളിൽ കോഴിയിറച്ചി വിൽപനയ്ക്ക് നിരോധനം ഉണ്ടായിരുന്നു. പക്ഷിപ്പനി കണ്ടെത്തിയാൽ കോഴിയിറച്ചി വിൽപനയും വിലയും കുത്തനെ ഇടിയാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. പുതുവത്സര തലേന്ന് ജില്ലയിൽ 2.1 ലക്ഷം കിലോ കോഴിയിറച്ചി വിൽപന നടന്നതായാണ് കണക്ക്.

ബെംഗളൂരു തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിൽ ഇറച്ചിക്കോഴികൾ എത്തുന്നത്. ബെംഗളൂരുവിൽ ആണ് വില നിശ്ചയിക്കുന്നത്. അതത് ദിവസത്തെ വില മൊത്ത വിൽപനക്കാരെ അറിയിക്കുകയാണ് പതിവ്. അമിതമായ വില വർധനവിന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.

