ജപ്തി ചെയ്ത വീട്ടില്‍ നിന്നും വെറുംകയ്യോടെ ഇറക്കിവിട്ട് കൊല്ലം അഴീക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റും ഏറ്റവും ഇളയകുട്ടിയുടെ പാല്‍ക്കുപ്പിയടക്കമുള്ള സാധനങ്ങളൊന്നുമെടുക്കാനനുവദിക്കാതെ കുടുംബത്തെ ഇറക്കിവിടുകയായിരുന്നു. സംഭവമറിഞ്ഞ് സിആർ മഹേഷ്‌ എംഎല്‍എ ഇടപെട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്തു വീട്ടുകാർക്കുവേണ്ട സാധനങ്ങള്‍ എടുത്തു നല്‍കി. ‌

ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎല്‍എ പറഞ്ഞു. വസ്തുക്കള്‍ എടുത്ത ശേഷം എംഎല്‍എ വീടു പൂട്ടി താക്കോല്‍ ധനകാര്യസ്ഥാപനത്തെ എല്‍പിച്ചു.

അഴീക്കല്‍ പനമൂട്ടില്‍ അനിമോന്റെ വീടാണ് ജപ്തിയായത്. വീട്ടില്‍ എസ്‌എസ്‌എല്‍സി മികച്ച നിലയില്‍ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാല്‍ക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നെ കുടുംബം ആരോപിക്കുന്നു. മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോള്‍ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎല്‍എ പ്രശ്നത്തിലിടപെട്ടത്.

നിലവില്‍ അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് കഴിയുന്നത്. വിദേശത്തു ജോലി ചെയ്തിരുന്ന അനിമോൻ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീടു വാങ്ങിയത്. ഇതില്‍ ആറര ലക്ഷം രൂപ തിരിച്ചടച്ചെന്നു പറയുന്നു.

ഇതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. മാത്രമല്ല ഭാര്യയുടെ ഒരു കണ്ണിനും കാഴ്ചത്തകരാറുണ്ട്. തിരിച്ചടവു മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നുവെന്ന് ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *