തിരുവനന്തപുരം: മദ്യനയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും സർക്കാർതലത്തിൽ നടന്നില്ലെന്ന സർക്കാർ വാദം തെറ്റ്. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി 21ന് ടൂറിസം വകുപ്പ് യോഗം വിളിച്ചിരുന്നു. സൂം വഴിയാണ് യോഗം ചേർന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ബാറുടമകളും യോഗത്തിൽ പങ്കെടുത്തു.

മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നില്ലെന്നാണ് നേരത്തെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞത്. മദ്യ നയംമാറ്റത്തിനുള്ള പ്രത്യുപകാരമായി കോഴ നൽകണമെന്ന ബാറുടമയുടെ ഓഡിയോ സന്ദേശം, പുറത്തുവന്നതിനു പിന്നാലെ മന്ത്രിമാർ നടത്തിയ പ്രതികരണത്തിലായിരുന്നു ഈ വാദം. എന്നാൽ ഇത് പൊളിക്കുന്ന രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മെയ് 21ന് ടൂറിസം ഡയറക്‌ടർ വിളിച്ച യോഗത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. യോഗത്തിന്റെ ഏക അജണ്ട, മദ്യനയമാറ്റം മാത്രമായിരുന്നു. യോഗവിവരം അറിയിച്ച്, യോഗത്തിൻ്റെ ഓൺലൈൻ ലിങ്കും ചേർത്ത് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇ- മെയിൽ അയച്ചിരുന്നു. ബാറുടമകൾ, ഹോം സ്റ്റേ ഉടമകൾ തുടങ്ങിയ ടൂറിംസം രംഗവുമായി ബന്ധപ്പെട്ടവരാണ് നയമാറ്റത്തിനുള്ള നിർദ്ദേശങ്ങൾ നൽകാനുള്ള യോഗത്തിൽ പങ്കെടുത്തത്.
