ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്ത്.നിര്‍മ്മാണം, വലുപ്പം, നിര്‍മ്മാണ രീതി, കൊത്തുപണികള്‍ ഉള്‍പ്പെടെ ഇരുപതോളം പ്രത്യേകതകളെ കുറിച്ചാണ് അവര്‍ വിശദീകരിച്ചിരിക്കുന്നത്.

പരമ്പരാഗത നാ​ഗര ശൈലിയിലാണ് ക്ഷേത്ര നിര്‍മ്മാണം. ക്ഷേത്രത്തിന് മൂന്നുനിലകളാണുള്ളത്.380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. ഓരോ നിലയിലെയും ക്ഷേത്രത്തിന് 20 അടി ഉയരമുണ്ട്. ക്ഷേത്രത്തിന് 392 തൂണുകള്‍, 44 വാതിലുകള്‍, അഞ്ച് മണ്ഡപങ്ങള്‍ എന്നിവയുണ്ട്.

ശ്രീരാമ ലല്ലയുടെ വിഗ്രഹം (ബാല രൂപത്തിലുള്ള ശ്രീരാമന്‍) ആണ് പ്രധാന ശ്രീകോവിലിലുള്ളത്. ശ്രീരാമ ദര്‍ബാര്‍ ഒന്നാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്.അഞ്ചു മണ്ഡപങ്ങള്‍ ( ഹാള്‍) ആണ് ക്ഷേത്രത്തിനുള്ളത്. നൃത്ത മണ്ഡപം, രംഗമണ്ഡപം, സഭ മണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിവയാണത്. ദേവന്മാരുടേയും ദേവതമാരുടേയും ശില്‍പ്പരൂപങ്ങള്‍ തൂണുകളിലും ഭിത്തിയിലും കൊത്തിയിട്ടുണ്ട്.

ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കിഴക്കു വശത്തു നിന്നാണ്. 32 പടികളാണുള്ളത്. ഭിന്നശേഷിക്കാര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കായി റാമ്പുകളും ലിഫ്റ്റുകളുമുണ്ടാകും. ക്ഷേത്രത്തിനു ചുറ്റും ദീര്‍ഘചതുരാകൃതിയിലുള്ള മതിലുണ്ട്. നാല് ദിശകളിലുമായി അതിന്റെ ആകെ നീളം 732 മീറ്ററും വീതി 14 അടിയുമാണ്.

സൂര്യഭഗവാന്‍, അമ്മ ഭഗവതി, ഗണപതി, പരമശിവന്‍ എന്നിവരുടെ ക്ഷേത്രങ്ങള്‍ നാലു മൂലകളിലായിട്ടുണ്ട്. വടക്കുഭാഗത്ത് മാതാ അന്നപൂര്‍ണയും തെക്കുഭാഗത്ത് ഹനുമാന്റെയും ക്ഷേത്രമുണ്ട്. പുരാതന കാലത്തെ കിണര്‍ എന്നു കരുതപ്പെടുന്ന സീതാകൂപ്പ് ക്ഷേത്രത്തിന് സമീപത്തുണ്ട്.

ഇരുമ്പ് ക്ഷേത്രനിര്‍മ്മിതിക്ക് ഉപയോഗിച്ചിട്ടില്ല. കോണ്‍ക്രീറ്റിന് പകരം 14 മീറ്റര്‍ കനത്തില്‍ ആര്‍സിസി (റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ്) ആണ് തറയില്‍ പാകിയിട്ടുള്ളത് ഇതുമൂലം കൃത്രിമപാറയുടെ അനുഭവം ലഭിക്കും. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി പില്‍ഗ്രിം ഫെസിലിറ്റി സെന്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഒരേസമയം 25,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് സെന്‍ര്‍ നിര്‍മ്മിച്ചിട്ടുള്ളത്. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അടക്കം സൂക്ഷിക്കാനുള്ള ലോക്കറുകള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളുമുണ്ട്. തീര്‍ത്ഥാടകര്‍ക്കായി ബാത്‌റൂമുകള്‍, ശുചിമുറികള്‍, വാഷ് ബേസിനുകള്‍, പൊതു ടാപ്പുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

പൂര്‍ണമായും ഇന്ത്യന്‍ പാരമ്പര്യമനുസരിച്ചും തദ്ദേശീയ സാങ്കേതിക വിദ്യയിലുമാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി-ജല സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. മൊത്തം 70 ഏക്കര്‍ വിസ്തൃതിയില്‍ നീണ്ടു പരന്നു കിടക്കുന്ന ക്ഷേത്രഭൂമിയില്‍ 70 ശതമാനം പ്രദേശവും ഹരിതാഭയോടെ നിലനില്‍ക്കുന്നു. ജനുവരി 22 ന് നടക്കുന്ന ചടങ്ങിലാണ് ക്ഷേത്രപ്രതിഷ്ഠ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *