എ.ഐ ക്യാമറയുടെ കണ്ണിൽപെട്ടിട്ടും പിഴ കൊടുക്കാതെ രക്ഷപെട്ടത് 40 ലക്ഷത്തോളം നിയമലംഘകർ. ക്യാമറ സ്‌ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും മോട്ടോർ വാഹനവകുപ്പും കെൽട്രോണും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാത്തതാണ് ഇവർക്ക് തുണയായത്. അതുകൊണ്ട് ക്യാമറയിൽ കുടുങ്ങിയ 64 ലക്ഷത്തോളം നിയമലംഘനങ്ങളിൽ 40 ലക്ഷത്തോളം പേർക്ക് കെൽട്രോൺ പിഴ നോട്ടീസ് അയച്ചില്ല. ഇതോടെ ഇരുന്നൂറ് കോടിയോളം രൂപയാണ് പിഴ വരുമാനത്തിൽ സർക്കാരിന് നഷ്ട്‌ടം.

റോഡിൽ നമ്മളെ നോക്കിയിരിക്കുന്ന എ.ഐ ക്യാമറകളെ കാണാനും പേടിക്കാനും തുടങ്ങിയിട്ട് ഒരു വർഷവും രണ്ട് മാസവും കഴിഞ്ഞു. ഗതാഗത നിയമലംഘനങ്ങൾ തടയാനുള്ള നിർണായക നീക്കമെന്നായിരുന്നു 230 കോടി മുടക്കി സ്‌ഥാപിച്ച കാമറകളെ സർക്കാർ അന്ന് വിശേഷിപ്പിച്ചത്.

എന്നിട്ട് എന്തായി?

എന്നിട്ട് എന്തായെന്ന് ചോദിച്ചാൽ ഒറ്റ വർഷംകൊണ്ട് 64,20,000 നിയമലംഘനങ്ങളാണ് ക്യാമറ കണ്ടെത്തിയത്. അവരെല്ലാം പെട്ടുപോയെന്ന് കരുതണ്ട, അവസാനമാസങ്ങളിൽ ക്യാമറയിൽ പെട്ട 40 ലക്ഷത്തോളം പേർ രക്ഷപെട്ടു. കാരണം അവരിൽ നിന്ന് പിഴയീടാക്കാൻ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല.

കാരണം എന്താണ്?

ക്യാമറയുടെ കൺട്രോൾ റൂമിൻ്റെ മേൽനോട്ടവും പിഴ നോട്ടീസ് അയക്കുന്നതുമെല്ലാം കെൽട്രോണാണ്. അവരോട് ഒരു വർഷം 25 ലക്ഷം പിഴ നോട്ടീസ് അയക്കാനായിരുന്നു പറഞ്ഞത്. ആ പരിധി കഴിഞ്ഞപ്പോൾ അവർ നിർത്തി. കാരണം, എ.ഐ ക്യാമറയുടെ ഇടപാടുകൾ സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പും കെൽട്രോണും തമ്മിലുണ്ടാക്കുമെന്ന് ഒരു വർഷം മുൻപ് മന്ത്രിമാർ പറഞ്ഞ കരാർ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.

നഷ്ടം എത്ര?

ഒരു പിഴയ്ക്ക് ശരാശരി 500 രൂപ സർക്കാരിന് വരുമാനം കിട്ടേണ്ടതാണ്. അങ്ങനെ 40 ലക്ഷം നിയമലംഘനങ്ങളുടെ പിഴ ഒഴിവാക്കിയപ്പോൾ സർക്കാരിന് നഷ്‌ടം ഇരുന്നൂറ് കോടി രൂപയാണ്.

ഉത്തരവാദി ആരാണ്?

ക്യാമറ സ്‌ഥാപിച്ചപ്പോൾ ആൻ്റണി രാജുവായിരുന്നു ഗതാഗതമന്ത്രി. ഇപ്പോൾ കെ.ബി.ഗണേഷ്കുമാറും. മന്ത്രിമാറിയതോടെ വകുപ്പിന് എ.ഐ ക്യാമറയോട് താൽപര്യം കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed