പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച ചടങ്ങിനിടെ നടൻ വിജയ് തോളിൽ കൈവയ്ക്കാൻ തുടങ്ങവേ കൈ തട്ടിമാറ്റുന്ന വിദ്യാർഥിനിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? വാസ്തവം അറിയാം….

ഈ ചടങ്ങിന്റെ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് വലിയതോതിൽ പ്രചരിക്കുന്നത്. പുരസ്ക‌ാരം സ്വീകരിക്കാനെത്തിയ വിദ്യാർഥിനിയെ വിജയ് പൊന്നാട അണിയിക്കുകയും പുരസ്‌കാരം നൽകുകയും ചെയ്യുന്നു. പിന്നാലെ ഫോട്ടോ എടുക്കാനായിട്ടാണ് വിജയ് വിദ്യാർഥിനിയുടെ തോളിലൂടെ കയ്യിടുന്നത്.

എന്നാൽ വിജയ്‌യുടെ കൈ സൗമ്യമായി വിദ്യാർഥിനി തൻ്റെ തോളത്തുനിന്ന് എടുത്തുമാറ്റുന്നത് വരെയാണ് പ്രചരിക്കുന്ന വിഡിയോ. ‘വിജയ‌യുടെ കൈ തട്ടിമാറ്റി പെൺകുട്ടി’, ‘ഇങ്ങനെ വേണം പെൺകുട്ടികളായാൽ’ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടു കൂടിയാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാൽ യഥാർഥത്തിൽ ആ വിഡിയോ അവിടെ അവസാനിക്കുന്നില്ല..

പരിപാടിയുടെ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വിഡിയോയുടെ ഒരു ഭാഗം മാത്രമാണെന്ന് വ്യക്തമാണ്. യഥാർഥത്തിൽ തന്റെ തോളത്തു നിന്ന് വിജയ്‌യുടെ കൈ സൗമ്യമായി എടുത്തുമാറ്റുന്ന വിദ്യാർഥിനി തൊട്ടുപിന്നാലെ വിജയ്‌യുടെ കൈ ചേർത്തു പിടിക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് വിഡിയോ. വിജയ‌യുടെ ഇരുകൈകളിലുമായി ഇരുവശത്തുമുള്ള പെൺകുട്ടികൾ ചേർന്ന് നിൽക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം. കുട്ടികളുടെ രക്ഷിതാവും സമീപമുണ്ട്.

ഇത്തരത്തിൽ ഒരു വിഡിയോയുടെ ഒരുഭാഗം മാത്രം പ്രചരിപ്പിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വൻരോഷമാണ് ഉയരുന്നത്. വിഡിയോ പ്രചരിപ്പിച്ച വ്യക്‌തിയോട് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്കെന്താണ് ലഭിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുന്നു. റീച്ചിന് വേണ്ടി എന്തും ചെയ്യാമോ എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കും ആരെ വിശ്വസിക്കുരുത് എന്ന് എങ്ങനെ മനസിലാക്കും, യാഥാർഥ്യങ്ങൾ വളച്ചൊടിക്കപ്പെടുന്നു എന്ന് മറ്റൊരാളും കുറിച്ചു.

ജൂൺ 28ന് ചെന്നൈയിലായിരുന്നു തമിഴ് വെട്രി കഴകത്തിൻ്റെ ആഭിമുഖ്യത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന പുരസ്കാരദാനച്ചടങ്ങാണിത്. ചടങ്ങിന്റെ ആദ്യഘട്ടത്തിൽ എണ്ണൂറോളം വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്. വിദ്യാർഥികൾക്കു വൈരം പതിച്ച മോതിരങ്ങളും പണവുമാണു സമ്മാനമായി നൽകിയത്. അടുത്ത ഘട്ട പരിപാടി ജൂലൈ 3നു നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You missed