തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. ബിസിഎം കോളജിലെ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു തോമസ് കോട്ടൂരാൻ. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് നടപടി.
28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്.
1992 മാര്‍ച്ച് 27നാണ് കോട്ടയം ബിസിഎം കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിസ്റ്റര്‍ അഭയയെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പെന്ഷന് തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യാമെന്ന കെഎസ്ആര് ചട്ടപ്രകാരമാണ് അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട തോമസ് എം കോട്ടൂരിന്റെ പെന്ഷന് ഇപ്പോള്‍ പൂര്‍ണമായി പിന്‍വലിച്ചിരിക്കുന്നത്.