ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജലരാജാക്കന്മാരായി. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാമത്.
യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ നാലാമതും എത്തി.
കഴിഞ്ഞ തവണ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ മൂന്നാമതായിരുന്നു.പള്ളാത്തുരുത്തി തുടർച്ചയായി നാലാം തവണയാണ് നെഹ്റുട്രോഫി നേടുന്നത്. കഴിഞ്ഞ തവണ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് തികച്ചത്.
പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലിൽ വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിൽ തെക്കേതിൽ എന്നീ നാല് വള്ളങ്ങളാണ് മത്സരിച്ചത്.
അഞ്ച് ഹീറ്റ്‌സിലായി ഏറ്റവും മികച്ച സമയം കുറിച്ച 4 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. വീയപുരം ചുണ്ടൻ (4.18 മിനുറ്റ്), നടുഭാഗം ചുണ്ടൻ (4.18 മിനുറ്റ്), ചമ്പക്കുളം ചുണ്ടന്‍ (4.26 മിനുറ്റ്), കാട്ടില്‍ തെക്കെതിൽ ചുണ്ടൻ (4.27 മിനുറ്റ്) എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടിയത്.